കേരളത്തിൽ ഈ മാസം 16 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം

സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിൽ ഈ മാസം 16 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും. ആരോഗ്യപ്രവർത്തകർക്കാണ് മുൻഗണനയെങ്കിലും ഗര്‍ഭിണികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കില്ല. മുലയൂട്ടുന്ന അമ്മമാരെ ഒഴിവാക്കാനും തീരുമാനം. 133 കേന്ദ്രങ്ങളിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കുക. 

 എറണാകുളത്ത് 12ഉം തിരുവനന്തപുരത്തും കോഴിക്കോട്ടും 11 വീതവും വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുണ്ട്. മറ്റെല്ലാ ജില്ലകളിലും ഒമ്പത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടാവുക. ഒരു കേന്ദ്രത്തില്‍നിന്ന് ഒരു ദിവസം 100 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. അങ്ങനെയെങ്കില്‍ 133 കേന്ദ്രങ്ങളില്‍ പ്രതിദിനം 13300 പേര്‍ക്ക് ഒരുദിവസം വാക്‌സിന്‍ നല്‍കാനാകും.

സംസ്ഥാനത്ത് മൂന്നരലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ക്കാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്. വാക്‌സിനേഷന്‍ നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യവ്യാപകമായി ഡ്രൈ  റണ്ണുകള്‍ സംഘടിപ്പിച്ചിരുന്നു.
 

More from UAE