![](https://mmo.aiircdn.com/265/665884dc631c7.jpg)
യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിൽ ഇത് സംബന്ധിച്ചു ചർച്ച നടത്തി.
യു എ ഇ - ചൈന ഉഭയകക്ഷി ബന്ധം ശക്തമാക്കും . യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിൽ ഇത് സംബന്ധിച്ചു ചർച്ച നടത്തി. യുഎഇയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 40-ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു ചർച്ചകൾ.
സാമ്പത്തിക സഹകരണം, സാംസ്കാരിക വിനിമയം, അന്താരാഷ്ട്ര സഹകരണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും കൈവരിച്ച സുപ്രധാന പുരോഗതി ആഘോഷിക്കാനുള്ള അവസരമാണിതെന്നു നേതാക്കൾഅഭിപ്രായപ്പെട്ടു . മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങൾ ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിലും ഇരു നേതാക്കളും തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്ക് വച്ചു. ബീജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രണ്ട് ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയതാണ് ഷെയ്ഖ് മുഹമ്മദ്. ചർച്ചയ്ക്കിടെ, യു.എ.ഇ പ്രതിനിധി സംഘത്തിന് നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ഉദാരമായ ആതിഥ്യത്തിനും ചൈനീസ് പ്രസിഡൻ്റിന് ഷെയ്ഖ് മുഹമ്മദ് നന്ദി പറഞ്ഞു.
1984-ൽ യു.എ.ഇയും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധം ഔപചാരികമായി സ്ഥാപിതമായെങ്കിലും, യു.എ.ഇ.യുടെ രൂപീകരണത്തിൻ്റെ ആദ്യനാളുകൾ മുതലുള്ളതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം.
യുഎഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ 1990-ൽ ചൈനയിലേക്കുള്ള സന്ദർശനവും, ഉഭയകക്ഷി ബന്ധത്തിൻ്റെ ശക്തമായ അടിത്തറ ശക്തിപ്പെടുത്താൻ സഹായിച്ചതും ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു.
യുഎഇയുടെ ആഗോള വ്യാപാര പങ്കാളിയാണ് ചൈനയെന്നും വരും വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൻ്റെ അളവ് ഇരട്ടിയാക്കാനുള്ള സംയുക്ത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.